യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച മോഷ്ടാവ് പോലീസ് പിടിയില്‍

1 min read

കായംകുളം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയില്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കായംകുളം കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്‍ഡില്‍ വെച്ച് യാത്രക്കാരിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് ഓടിപ്പോയ പത്തിയൂര്‍ വില്ലേജില്‍ എരുവ പടിഞ്ഞാറ് മുറിയില്‍ ആനിക്കാട്ട് വീട്ടില്‍ അബൂബക്കര്‍ മകന്‍ അബ്ബാസ് എന്നു വിളിക്കുന്ന സൈനുദ്ദീന്‍ (47) ആണ് പോലീസ് പിടിയിലായത്.

മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു കൊണ്ടു പോയതിന് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി പറഞ്ഞ അടയാളം വെച്ച് കായംകുളം പോലീസ് സ്റ്റേഷനിലെ മോഷ്ടാക്കളുടെ ഫോട്ടോകള്‍ കാണിച്ചപ്പോഴാണ് യുവതി സൈനുദീനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഏരുവ ക്ഷേത്രത്തിന് സമീപം നില്‍ക്കുന്നതായി കണ്ടു. സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടു വന്ന് പരാതിക്കാരിയെ കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ വ്യക്തമായത്. തട്ടിപ്പറിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറ് വശം ഹൈവേയിലേക്ക് കയറുന്ന കോണ്‍ക്രീറ്റ് സ്റ്റെപ്പിന് അടിയില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന്
പ്രതിയുമായി അവിടെയെത്തി മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുകയായിരുന്നു.

കായംകുളം, കരീലക്കുളങ്ങര തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് സൈനുദ്ദീന്‍. കായംകുളം ഡി.വൈ.എസ്.പി. അലക്‌സ് ബേബിയുടെ മേല്‍നോട്ടത്തില്‍ സി.ഐ. മുഹമ്മദ് ഷാഫി, പോലീസുകാരായ രാജേന്ദ്രന്‍, സുനില്‍ കുമാര്‍, പ്രദീപ്, അരുണ്‍ , ഫിറോസ്, അജിതാ കുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts:

Leave a Reply

Your email address will not be published.