ബസ് സ്റ്റോപ്പില്‍ നിന്ന പെണ്‍കുട്ടിയെ സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പീഡനം

1 min read

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപത് വര്‍ഷം തടവ്. പിണ്ടിമന ഭൂതത്താന്‍കെട്ട് സ്വദേശി ബിനുവിനെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബസ് കാത്ത് നിന്ന പെണ്‍കുട്ടിയെ സ്‌കൂളിലാക്കാം എന്ന് പറഞ്ഞ് പ്രതി കാറില്‍ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

അതേസമയം, ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 10വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. കളമശ്ശേരി കൂനംതൈ ഭാഗം മധുകപ്പിള്ളി വീട്ടില്‍ രാജീവിനെയാണ് (44) എറണാകുളം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ ശിക്ഷിച്ചത് . 2019 ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം ക്ലാസുകാരിയായ പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നതും വരുന്നതും പ്രതിയുടെ ഓട്ടോയില്‍ ആയിരുന്നു. മറ്റു കുട്ടികളെല്ലാം ഇറങ്ങി അവസാനമാണ് പെണ്‍കുട്ടി വീട്ടില്‍ ഇറങ്ങിയിരുന്നത്. ഇത് മുതലെടുത്താണ് പ്രതി ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോ നിര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലെത്തി മാതാവിനോട് വിവരം പറയുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ കേസെടുത്ത കളമശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം ദുരുപയോഗം ചെയ്ത് കുറ്റകൃത്യം നടത്തിയ പ്രതി യാതൊരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കുവാനും കോടതി ഉത്തരവിട്ടു. കളമശ്ശേരി എസ്‌ഐ മാരായിരുന്ന ആന്റണി ജോസഫ് നെറ്റോ, പി.ജി. മധു എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ തുടങ്ങിയവര്‍ ഹാജരായി.

Related posts:

Leave a Reply

Your email address will not be published.