ജിഎസ്എല്‍വി മാര്‍ക് 3, വിക്ഷേപണം ഇന്ന് രാത്രി, 38 ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിക്കും

1 min read

ചെന്നൈ: ഏറ്റവും കരുത്തുള്ള ഇന്ത്യന്‍ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി നടക്കും. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് ബ്രിട്ടീഷ ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയരും. ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുക്കുന്നത്.

ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനം ജിഎസ്എല്‍വി മാര്‍ക് 3 ഇസ്രോ ആദ്യമായി ഒരു വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുകയാണ്. ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഘല വിന്ന്യസിച്ച് ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് സേവനദാതാക്കളായ വണ്‍ വെബ്ബിനുവേണ്ടിയാണ് ആദ്യ വാണിജ്യവിക്ഷേപണം. 36 ഉപഗ്രഹങ്ങള്‍ റോക്കറ്റില്‍ ഘടിപ്പിച്ച് വിക്ഷേപണത്തറയില്‍ എത്തിച്ചുകഴിഞ്ഞു. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. കൗണ്ട് ഡൗണ്‍ ഇന്നലെ രാത്രി 12.07 ന് തുടങ്ങി. അവസാനവട്ട തയ്യാറെടുപ്പുകള്‍ സൂക്ഷ്മശ്രദ്ധയോടെ പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ദേശീയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ഈ റോക്കറ്റ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ വാഹനവും ജിഎസ്എല്‍വി മാര്‍ക് 3 യാണ്. ഭൂമിയോടടുത്ത ഭ്രമണപഥം ലക്ഷ്യമിടുന്നതുകൊണ്ട് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 എന്ന പേരിലാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 ഈ ദൗത്യത്തില്‍ ഉപയോഗിക്കുക.

648 ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാനാണ് വണ്‍ വെബ് ലക്ഷ്യമിടുന്നത്. ഇതില്‍ 428 എണ്ണം ഇതിനകം വിക്ഷേപിച്ചുകഴിഞ്ഞു. റഷ്യയുടെ റോസ്‌കോസ്‌മോസിന്റെ സേവനമാണ് ഇതുവരെ അവര്‍ ഉപയോഗിച്ചിരുന്നത്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും ഇതര യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം ഉലഞ്ഞതോടെയാണ് വെബ് വണ്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യയുമായി കരാറുണ്ടാക്കിയത്. വിക്ഷേപണം വിജയമായാല്‍ ആഗോള വാണിജ്യ വിക്ഷേപണ രംഗത്ത് ഇന്ത്യക്കിത് വന്‍ കുതിച്ചുചാട്ടമാകും.

Related posts:

Leave a Reply

Your email address will not be published.