അവളുടെ വീട്ടിലേക്ക് പോയപ്പോള്‍ നോര്‍മലായിരുന്നു, പക്ഷേ അങ്ങനെയല്ല തിരിച്ചു വന്നത്; ഷാരോണിന്റെ സുഹൃത്ത് രെജിന്‍

1 min read

തിരുവനന്തപുരം: വനിത സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ ഷാരോണിന് അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ലെന്നും അരമണിക്കൂര്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഛര്‍ദ്ദിച്ചു കൊണ്ടാണ് ഷാരോണ്‍ പുറത്തിറങ്ങിയതെന്നും സുഹുത്ത് പറഞ്ഞു. പതിനാലാം തീയതി വെള്ളിയാഴ്ച ഏകദേശം പത്തേകാലോടെയാണ് ഷാരോണിന്റെ ബൈക്കില്‍ ഇരുവരും പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് പോയത്. ”പ്രൊജക്റ്റ് മേടിക്കാന്‍ വരുമോന്ന് ചോദിച്ചാണ് എന്നെയും കൂട്ടി പോയത്. പ്രൊജക്റ്റ് എന്ന് മാത്രമേ അവന്‍ പറഞ്ഞുള്ളൂ. നീ ഇവിടെ നില്‍ക്ക് എന്ന് പറഞ്ഞ് വീടിന്റെ അടുത്ത് എന്നെ ഇറക്കി. നോര്‍മലായിട്ട് തന്നെയാണ് അവന്‍ വീട്ടിലേക്ക് പോയത്. അരമണിക്കൂറിനുള്ളില്‍ തിരികെ വന്നു. ഛര്‍ദ്ദിച്ചു കൊണ്ടാണ് വന്നത്. റോഡിലെല്ലാം ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നു. ബൈക്കില്‍ കയറാന്‍ നേരം പിന്നെയും ഛര്‍ദ്ദിച്ചു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ വയ്യ, ഛര്‍ദ്ദിക്കുന്നു എന്ന് പറഞ്ഞു.” രെജിന്റെ വിശദീകരണമിങ്ങനെ.

ബൈക്കില്‍ പകുതിയെത്തി വീണ്ടും ഛര്‍ദ്ദിച്ചപ്പോള്‍ പച്ച നിറത്തിലായിരുന്നു. എന്താ ഈ കളറെന്ന് ചോദിച്ചപ്പോള്‍ കഷായം കുടിച്ചു എന്ന് പറഞ്ഞു. അവള് തന്നതാണെന്നും പറഞ്ഞു. എന്തിനുള്ള കഷായമാണ് അവള് തന്നതെന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ പറയാം, നീ പോയ്‌ക്കോ എന്ന് പറഞ്ഞു. അവന് പറയാന്‍ പോലും വയ്യായിരുന്നു. ജ്യൂസ് കുടിച്ച കാര്യം എന്നോട് പറഞ്ഞില്ല. അന്ന് വൈകുന്നേരം മെസ്സേജ് അയച്ച് ചോദിച്ചപ്പോള്‍ ഛര്‍ദ്ദി കുറവുണ്ട്, ഹോസ്പിറ്റലില്‍ പോയി എന്നും അവന്‍ പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷമാണ് അവന്‍ ഐസിയുവിലാണെന്ന് ഞാന്‍ അറിഞ്ഞത്.” രെജിന്‍ വെളിപ്പെടുത്തി.

കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ മൂന്നാംവര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിന്‍ പറയുന്ന്. കാമുകി നല്‍കിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച മരിച്ചു. മറ്റൊരാളുമായി ഫെബ്രുവരിയില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാന്‍ വിഷം നല്‍കി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഷാരോണിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ ശേഷം കാമുകി ഷാരോണിനും ഷാരോണിന്റെ ബന്ധുവിനും അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളിലും കഷായവും ജ്യൂസും നല്‍കിയെന്ന കാര്യം വ്യക്തം. മരുന്ന് വാങ്ങി കഴിച്ചാല്‍ ഛര്‍ദ്ദി മാറുമെന്നും ഛര്‍ദിയിലെ നിറവ്യത്യാസം കഷായത്തിന്റേതാണെന്നുമാണ് സന്ദേശം. ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷാമപണവുമുണ്ട്. എന്നാല്‍ മജിസ്‌ട്രേറ്റിന് ഷാരോണ്‍ നല്‍കിയ മൊഴിയില്‍ ദുരൂഹമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

Related posts:

Leave a Reply

Your email address will not be published.