ഭൂമി തട്ടിപ്പ് : കൗൺസിലറെ സസ്‌പെൻഡ് ചെയ്ത് സി.പി.എം
1 min readനെയ്യാറ്റിൻകരയിൽ വൃദ്ധയുടെ ഭൂമിയും സ്വർണവും പണവും തട്ടിയെടുത്ത കേസിൽ നഗരസഭാ കൗൺസിലർ സുജിനെ സി.പി.എം. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മരുത്തൂർ മുടുവീട്ടു വിളാകംബേബി നിവാസിൽബേബി (78)യാണ് പരാതിക്കാരി. സുജിനും ഭാര്യയും വൃദ്ധക്കൊപ്പം താമസിച്ച് 12.5 സെന്റ് ഭൂമിയും 17 പവൻ സ്വർണവും 2 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. അവിവാഹിതയാണ് ബേബി. കോവിഡ് കാലത്തായിരുന്നു പരാതിക്കിടയായ സംഭവം നടന്നത്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മരണത്തിനുശേഷം ഒറ്റയ്ക്കാണ് ബേബി താമസിച്ചിരുന്നത്. തന്റെ വാർഡിലെ അംഗമായ ബേബിക്ക് കോവിഡ് കാലത്ത് ഭക്ഷണം നൽകിയ സുജിൻ അവരുമായി അടുപ്പം സ്ഥാപിക്കുകയും കുടുംബസമേതം ആ വീട്ടിൽ താമസമാക്കുകയും ചെയ്തു. ഈ കാലയളവിലാണ് 17 പവൻ സ്വർണം തട്ടിയെടുത്തതെന്നും പണയം വെച്ച രേഖകൾ കണ്ടെടുത്തെന്നും പോലീസ് അറിയിച്ചു. ഇക്കാലത്തു തന്നെയാണ് ഭാര്യയുടെ പേരിൽ വിലയാധാരമായി ഭൂമി രജിസ്റ്റർ ചെയ്തതും. പോലീസ്‌കേസ് എടുത്തതിനെത്തുടർന്ന് സുജിനും ഭാര്യയും മുൻകൂർ ജാമ്യംനേടി.