ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ 900ലധികം ഉദ്യോഗസ്ഥരെ ഇലക്ഷന്‍ കമ്മിഷന്‍ സ്ഥലം മാറ്റി, റിപ്പോര്‍ട്ട്

1 min read

ഗാന്ധിനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഗുജറാത്തില്‍ 900ലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റിയതായി റിപ്പോര്‍ട്ട്. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍, വിവിധ ഗ്രേഡുകളിലുമുള്ള 900ലധികം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതായാണ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗുജറാത്ത് ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചതായി ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റ നിര്‍ദേശം ലഭിച്ചതായാണ് ഇസി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. ഒക്ടോബര്‍ 21 വരെ ആയിരുന്നു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള സമയപരിധി നിശ്ചയിച്ചത്. ഇത് അവസാനിച്ചതിന് പിന്നാലെ നടപടി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് ചീഫ് ജസ്റ്റിസിനും പൊലീസ് ഡിജിപിക്കും ഇലക്ഷന്‍ കമ്മീഷന്‍ കത്തയച്ചിരുന്നു. വ്യാഴാഴ്ചയ്ക്കകം ഇത് നല്‍കാനാണ് ഇസിഐ നിര്‍ദേശിച്ചിരിക്കുന്നത്.

50 ലധികം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരടങ്ങുന്ന കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ആറ് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 51 ഉദ്യോഗസ്ഥരോടും ഇന്ന് നാല് മണിക്ക് മുമ്പായി സ്ഥലം മാറ്റിയ ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.

അടുത്ത വര്‍ഷം ഫെബ്രുവരി 18ന് കാലാവധി കഴിയുന്ന ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതികള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് തിയത് ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, 68 സീറ്റുകളുള്ള ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 12 ന് നടക്കും. ഡിസംബര്‍ എട്ടിനാണ് ഫലം പ്രഖ്യാപിക്കുക.

Related posts:

Leave a Reply

Your email address will not be published.