നിരപരാധിയെന്ന് എല്‍ദോസ്; കെപിസിസിക്ക് വിശദീകരണം നല്‍കി

1 min read

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ കെപിസിസിക്ക് വിശദീകരണം നല്‍കി. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എല്‍ദോസിന്റെ വിശദീകരണം.

പി ആര്‍ ഏജന്‍സി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എല്‍ദോസ് പറയുന്നു. പാര്‍ട്ടി നടപടി എടുക്കും മുന്‍പ് തന്നെ വിശദീകരണം കൂടി കേള്‍ക്കണമെന്നും എല്‍ദോസ് കെപിസിസിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം എല്‍ദോസ് നല്‍കിയിട്ടുണ്ട്. എംഎല്‍എയുടെ വിശദീകരണം പരിശോധിച്ച്, മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.

അതേസമയം, എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും. അപേക്ഷയില്‍ ഉച്ചയ്ക്ക് മൂന്നുമണിക്ക് വിധി പറയും. എംഎല്‍എക്കെതിരെ ചുമത്തിയ വധശ്രമം ഉള്‍പ്പടെ പുതിയ വകുപ്പുകളുടെ വിശദ വിവരം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇത് കൂടി പരിശോധിച്ച ശേഷമാകും വിധി. ഉത്തരവ് പറയുന്നതിന് മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നെങ്കിലും, മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കൊപ്പം കോടതി ഇക്കാര്യം പരിഗണിക്കാനിടയില്ല. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതും, ഗൂഢാലോചനയും ഉള്‍പ്പടെ അന്വേഷിക്കാനുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള വാദമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്നത്. യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേല്‍പ്പിക്കല്‍, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് നിലവില്‍ എംഎല്‍എയ്ക്ക് മേലുള്ളത്.

അതിനിടെ, എല്‍ദോസിന്റെ പെരുമ്പാവൂരിലെ വീട്ടില്‍ പരാതിക്കാരിയുമായി ജില്ലാ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. ഇവിടെയെത്തിച്ചും എംഎല്‍എ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഇതിന് പിന്നാലെ കളമശേരിയിലെ ഒരു വീട്ടിലും യുവതിയുമായി തെളിവെടുപ്പ് നടത്തും.

Related posts:

Leave a Reply

Your email address will not be published.