സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തുടങ്ങും;ഗവര്‍ണര്‍ക്കെതിരായ ഓര്‍ഡിനന്‍സിന്റെ കാര്യം ചര്‍ച്ചയാകും

1 min read

തിരുവനന്തപുരം: രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ ഒരു തീരുമാനവും സംസ്ഥാന സമിതിയില്‍ കൈക്കൊള്ളാന്‍ സാധ്യതയുണ്ട്.

ഗവര്‍ണര്‍ക്ക് എതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങാനും തീരുമാനം ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയതിലെ വിവാദം അവസാനിപ്പിക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പാര്‍ട്ടി നയം അല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു ചട്ടക്കൂട് രൂപീകരിച്ചപ്പോള്‍ സംഭവിച്ചതാണെന്നും പാര്‍ട്ടി നയം അല്ലാത്തതിനാലാണ് പിന്‍വലിച്ചത് എന്നുമാണ് മുഖ്യമന്ത്രി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. നയപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ഇനി പാര്‍ട്ടിയോട് കൂടി ആലോചിക്കുമെന്നും ധാരണയായിട്ടുണ്ട്. മാറിയ കാലത്തിനനുസരിച്ച് തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനം രീതി മാറ്റാന്‍ റേഡിയോ രേഖ പുതുക്കുന്ന കാര്യമാണ് സിപിഎം സംസ്ഥാന സമിതിയില്‍ വരുന്ന മറ്റൊരു പ്രധാന വിഷയം.

വിസിമാരുടെ അടക്കം നിയമനത്തില്‍ ചട്ടലംഘനമുണ്ടായെന്നും സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ഭരണ മുന്നണി ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായി ഉയര്‍ത്തുന്നത്. വിസിമാരോട് രാജിയാവശ്യപ്പെട്ട അദ്ദേഹം, തന്റെ നിലപാടുകളെ ചോദ്യംചെയ്ത് പ്രതികരിച്ച മന്ത്രിമാരെയും താക്കീത് ചെയ്തിരുന്നു. മന്ത്രിമാരെ പിന്‍വലിക്കാന്‍ താന്‍ മടിക്കില്ലെന്ന മുന്നറിയിപ്പാണ് ഗവര്‍ണര്‍ മന്ത്രിസഭക്കും മുഖ്യമന്ത്രിക്കും നല്‍കുന്നത്.

കെടിയു വിസിയെ സുപ്രീം കോടതിയിടപെട്ട് പുറത്താക്കിയതാണ് ഏറെ നാളായി ‘മുഖം കനപ്പിച്ചിരിക്കുകയായിരുന്ന’ ഗവര്‍ണര്‍ക്ക് ഗുണകരമായി ഭവിച്ചത്. ഇതോടെ ഈ വിധി ചൂണ്ടിക്കാട്ടി മറ്റ് വിസിമാരുടെയും നിമയനങ്ങള്‍ ചട്ടലംഘനമാണെന്നാണ് ഗവര്‍ണര്‍ കോടതിയില്‍ അടക്കം ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരായ നീക്കങ്ങളുടെ ഭാഗമായി, കെടിയുവില്‍ പുതിയ വിസിയെ നോമിനേറ്റ് ചെയ്ത സര്‍ക്കാരിനെ തള്ളി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഡോ. സിസ തോമസിന് നിയമനം നല്‍കി. സര്‍ക്കാര്‍ നോമിനികളെ വെട്ടി ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല വിസി ഇടത് സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ചുമതലയേറ്റത്.

എന്നാല്‍ ആദ്യഘട്ടത്തിലുടനീളം സംയമനം പാലിച്ച സര്‍ക്കാരും ഇടത് മുന്നണിയും, ഗവര്‍ണര്‍ കൂടുതല്‍ കടുപ്പിച്ചതോടെയാണ് പരസ്യമായി പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ തയ്യാറായത്. ഗവര്‍ണര്‍ സംഘപരിവാര്‍ രാഷ്ട്രീയവും തന്ത്രങ്ങളും കേരളത്തിലെ സര്‍വകലാശാലകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ ഏത് വിധേനെയും തടയുമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇടത് മുന്നണിയും ‘ഗവര്‍ണര്‍ വിഷയത്തില്‍’ ഒറ്റക്കെട്ടാണ്. സര്‍ക്കാരിനെയും സര്‍വകലാശാലകളുടെയും പ്രവര്‍ത്തനങ്ങളെ വെട്ടിലാക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്ന ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും നീക്കി കടിഞ്ഞാണിടാനാണ് സിപിഎം നീക്കം.

Related posts:

Leave a Reply

Your email address will not be published.