നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി

1 min read

തിരുവനന്തപുരം : 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി. നിയമസഭയിലെ ദൃശ്യങ്ങളടങ്ങിയ ഡിവിഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷന്‍ ഒരുമാസത്തെ സമയം ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ച ശേഷമാണ് കേസ് നവംബര്‍ 30 ലേക്ക് മാറ്റിയത്. മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍ അടക്കം ആറു പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു. തെളിവുകളും രേഖകളും ദൃശ്യങ്ങളും പ്രതികള്‍ക്ക് കൈമാറാനുള്ള നടപടി പൂര്‍ത്തിയാക്കിയ ശേഷം വിചാരണ തീയതി തീരുമാനിക്കും.

നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ തുടങ്ങാന്‍ ഒരു മാസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രകാരം കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിക്കവെയാണ് ഡിവിഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷന്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടത്.

നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചപ്പോള്‍ ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ കുറ്റം നിഷേധിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷമാണ് ജയരാജന്‍ കുറ്റം നിഷേധിച്ചത്. അന്നത്തെ സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസിന് പിന്നിലെന്ന് തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ജയരാജന്‍ ആരോപിക്കുകയും ചെയ്തിരുന്നു. അന്നത്തെ പ്രതിപക്ഷത്തെ അവഹേളിക്കാനാണ് സ്പീക്കറും സര്‍ക്കാരും ശ്രമിച്ചതെന്നും ജയരാജന്‍ പറഞ്ഞു. കേസിലെ മൂന്നാം പ്രതിയാണ് ജയരാജന്‍.

ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയില്‍ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്.

Related posts:

Leave a Reply

Your email address will not be published.